ഓറഞ്ചു തിന്നാൻ പോകുന്നു

ഉറക്കത്തിന്റെ നഗരം
ഒരു സ്വപ്നത്തിന്റെ തിരയടിച്ചുണർന്നു..
മഴനനഞ്ഞ വെയിൽ
ഉച്ചമരക്കൊമ്പിൽ തൂവലുണക്കുന്ന ഒരുപകലിൽ
ഞാൻ നിന്നെ പ്രളയിക്കുന്നു എന്ന
പീരങ്കിവെടി ശബ്ദത്തിൽ
പച്ചനിറമുള്ള ഒരാഴം

പശിമരാശി മണ്ണിനെ ബലാൽസംഗം ചെയ്യുന്നു.
പെരിയാറേ എന്ന കൂട്ടനിലവിളി
റോഡുകളും പാലങ്ങളും
വീടുകളും കെട്ടിപ്പിടിച്ച്
അറബിക്കടലിലേക്ക് ഓടിപ്പോകുന്നു
പിന്നാലെ ഒരു രാക്ഷസൻ തണ്ണിമത്തനുരുളുന്നു..
മണ്ണടരുകൾക്കുള്ളിൽ
ചരിത്രവിദ്യാർത്ഥികൾക്കായി
മനുഷ്യരുടേയും മൃഗങ്ങളുടേയും
നഗരങ്ങളുടേയും ഫോസിലുകൾ
രൂപം കൊള്ളുന്നു
സർവം ശാന്തമാകുന്നു..
പുഴകളെ ബോൺസായിയാക്കി
അടുക്കളത്തോട്ടത്തിൽ
വളർത്തുന്നവരുടെ
രാജ്യം വരേണമേ എന്ന്
ഒരു ശവമഞ്ചം പാട്ടുപാടുന്നു..
നൂറ്റാണ്ടുകാലം വെള്ളത്തിൽ മുങ്ങിനിന്ന
കൂറ്റൻ മരങ്ങളുടെ ശവശരീരങ്ങൾ
ആകാശത്തേക്ക് കൈകളുയർത്തി മരിച്ച
രൂപത്തിൽ വെളിപ്പെടുന്നു..
സ്വപ്നം കഴിഞ്ഞു..
അല്ല ഉറക്കം കഴിഞ്ഞു..
ഞാൻ ഒരു ഡാം പൊളിക്കാൻ പോകുന്നു
ഓറഞ്ചിന്റെ അല്ലികൾ പൊളിക്കുന്നതുപോലെ
കല്ലുകൾ ഓരോന്നോരോന്നായിളക്കി
കടവായിൽ വെച്ച് നുണഞ്ഞ് നീരിറക്കി
ചണ്ടി, ത്ഫൂ എന്ന് തുപ്പണം..