അയൽ പക്കത്തെ ചേച്ചിയുടെ മകൾ മരിച്ചു.എട്ടാം ക്ളാസിലായിരുന്നു അവൾ.വിട്ടുമാറാത്ത പനിയ്ക്ക് ചികിത്സ തേടി ഒരാഴ്ചയോളമായി അവളെയും കൊണ്ട് നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ കയറിയിറങ്ങുകയായിരുന്നു അമ്മ. പനിയ്ക്കുള്ള മരുന്നുകളുമായി ഓരോതവണയും ഡോക്ടർമാർ അവളെ തിരിച്ചയച്ചുവത്രേ.ഇന്നു രാവിലേയും പോയിരുന്നത്രേ.മകൾക്ക് ഒട്ടും സുഖമില്ലെന്നും കിടത്തി ചികിൽസിക്കണമെന്നും പറഞ്ഞുവത്രേ.ഡോക്ടർ “കുഴലുവെച്ചു നോക്കി” കിടത്തിചികിൽസിക്കാനുള്ള രോഗമില്ലെന്ന് തിരിച്ചയച്ചു.വീട്ടിലെത്തിയ കുട്ടി കുഴഞ്ഞുവീണു ചോരഛർദ്ദിച്ചു..വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പോലീസുകാർ വന്ന് പരാതിയില്ലെന്ന് എഴുതിവാങ്ങിപ്പോയി.മൃതദേഹം കീറി മുറിക്കാതെ അമ്മയ്ക്കു വിട്ടുകിട്ടി.ഉച്ചയോടെ വാതിലിനു പാളികളില്ലാത്ത ഒറ്റമുറി വീടിന്റെ മുറ്റത്ത് മെഴുകുതിരികൾ കത്തുന്ന ഒരു കല്ലറയായി അവൾ.ഇപ്പോൾ തനിക്ക് പരാതിയുണ്ടെന്ന് അവൾ മണ്ണിനടിയിൽകിടന്ന് പുഴുകുന്നുണ്ടാവും.ശരിക്കും ആരുടെ മരണമാണിത്? രോഗിയുടെയോ... അതോ രോഗനിർണയത്തിന് ആയിരമായിരം നൂതന മാർഗങ്ങളുള്ള ഇക്കാലത്തും കഴുത്തിൽ തൂക്കുന്ന അഭിമാനക്കുഴലിനെ മാത്രം ആശ്രയിക്കുന്ന ഡോക്ടറുടേയോ?...ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അശ്ലീലമാണ് ഡോക്ടർമാരുടെ കഴുത്തിൽ തൂങ്ങുന്ന കുഴൽ എന്നെനിക്ക് തോന്നുന്നു...
Subscribe to:
Post Comments (Atom)



0 പ്രതികരണങ്ങൾ:
Post a Comment